Wednesday 21 December 2011

അരുണാചലിലൊരു 'മുല്ലപ്പെരിയാര്‍' വിവാദം!

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതേ ഭീഷണി ഏതാനും ദിവസങ്ങളായി ആസാമിനെയും പിടിച്ചുകുലുക്കുകയാണ്‌. അരുണാചല്‍ പ്രദേശിലെ നിര്‍മാണത്തിലിരിക്കുന്ന സുബന്‍സിരി അണക്കെട്ടാണ്‌ മറ്റൊരു മുല്ലപ്പെരിയാറായി അസമീസ്‌ ജനങ്ങള്‍ക്കു തോന്നിത്തുടങ്ങിയത്‌. പുതുമണം മാറാത്ത സുബന്‍സിരിക്ക്‌ പക്ഷെ വര്‍ഷങ്ങളുടെ 'പാരമ്പര്യ'മില്ലെന്ന വ്യത്യാസം മാത്രം. ജീവനു ഭീഷണിയായ സുബന്‍സിരിക്കെതിരായി ആസാമിലെങ്ങും പ്രതിഷേധം അലയടിക്കുകയാണ്‌. നാലായിരത്തോളം വരുന്ന അസമീസ്‌ പ്രക്ഷോഭകര്‍ തെരുവിലിറങ്ങി പോലിസുമായി ഏറ്റുമുട്ടി. ഇതില്‍ 80 പേര്‍ക്കു പരുക്കേറ്റു. ഡാം നിര്‍മാണത്തിനു കൊണ്ടു വന്ന ടര്‍ബൈന്‍ ലോറി പ്രക്ഷോഭകര്‍ തടഞ്ഞു. ചില രാഷ്‌ട്രീയപാര്‍ട്ടികളും പ്രക്ഷോഭത്തിനു പിന്തുണ നല്‍കിയിട്ടുണ്ട്‌.

സുബന്‍സിരി അണക്കെട്ടും വിവാദവും

അരുണാചല്‍-ആസാം അതിര്‍ത്തിയില്‍ ബ്രഹ്‌മപുത്രയുടെ ശാഖാനദിയായ സുബന്‍സിരി നദിയില്‍ വടക്കന്‍ ലാഖിംപൂറിലാണ്‌ സുബന്‍സിരി ലോവര്‍ ജലവൈദ്യുത പദ്ധതിക്കായുള്ള സുബന്‍സിരി അണക്കെട്ട്‌ സ്‌ഥിതിചെയ്യുന്നത്‌. ഭാരതസര്‍ക്കാരിനു കീഴിലുളള എന്‍എച്‌പിസി ലിമിറ്റഡിനാണ്‌ നിര്‍മാണച്ചുമതല. 2000 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാം. 2002 ഡിസംബറില്‍ 6285 കോടി രൂപയാണ്‌ ഈ അണക്കെട്ടിന്റെ നിര്‍മാണച്ചെലവായി കണക്കാക്കിയിരുന്നത്‌. നദിയുടെ താഴെത്തട്ടില്‍ നിന്ന്‌ 116 മീറ്ററാണ്‌ ഡാമിന്റെ ഉയരം. 2012 ആദ്യത്തോടെ ഡാം കമ്മിഷന്‍ ചെയ്യാനാണ്‌ പ്ലാന്‍. അരുണാചലില്‍ 168 പുതിയ ഡാമുകള്‍ നിര്‍മിക്കുന്നതില്‍ ഏറ്റവും വലുതാണ്‌ സുബന്‍സിരി. 2000 മെഗാവാട്ടില്‍ 233 മെഗാവാട്ട്‌ വൈദ്യുതി മാത്രമേ തങ്ങള്‍ക്കുള്ളൂ എന്ന്‌ ആസാം പരിഭവിക്കുമ്പോള്‍ അരുണാചല്‍ 140 പുതിയ പദ്ധതികള്‍ക്കായി എംഒയു കള്‍ ഒപ്പിടുകയാണു ചെയ്‌തത്‌. അരുണാചലില്‍ ആരംഭിക്കുന്ന 168 പദ്ധതികളും താഴ്‌വരയായ ആസാമിനെയാണ്‌ ഏറ്റവുമധികം ബാധിക്കുക.

പ്രതിഷേധങ്ങള്‍ ഉയരുന്നു

ഡാം നിര്‍മിച്ചത്‌ അതീവഭൂകമ്പസാധ്യതാ മേഖലയിലാണെന്ന വിദഗ്‌ധരുടെ വിലയിരുത്തലുകളാണ്‌ ആസാമില്‍ പ്രതിഷേധങ്ങള്‍ക്കു വഴിമരുന്നിട്ടത്‌. ഡാം തകര്‍ന്നാല്‍ ശക്‌തമായ വെള്ളപ്പാച്ചിലില്‍ ആസാമിന്റെ കണ്ണായ പ്രദേശങ്ങള്‍ ഒലിച്ചുപോകുമെന്നും വെള്ളപ്പൊക്കത്തെ തടഞ്ഞുനിര്‍ത്താന്‍ സ്‌പില്‍ വേയില്‍ സംവിധാനങ്ങള്‍ പോരെന്നും ആക്ഷേപമുണ്ട്‌. ശക്‌തമായ ഭൂചലനമുണ്ടായാല്‍ ഈ അണക്കെട്ട്‌ തകരുമെന്നാണ്‌ ആന്ധ്രയിലെ ജിടാം ഡയറക്‌ടര്‍ പ്രഫ. ശിവാജി റാവു അടക്കമുള്ള വിദഗ്‌ധര്‍ പറയുന്നത്‌. 115 മീറ്ററില്‍ നിന്ന്‌ പരമാവധി ഉയരം കുറയ്‌ക്കണമെന്നാണ്‌ അടിയന്തിരപരിഹാരമായി നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പോലെ വിവാദമായ ശേഷം കുറേ പഠനസംഘങ്ങളും കഴിഞ്ഞയാഴ്‌ച സുബന്‍സിരി ഡാം സന്ദര്‍ശിച്ചു. ഇതിന്റെ വിശദമായ ചര്‍ച്ചകള്‍ക്കായി ഇവര്‍ അടുത്ത മാസം ഡല്‍ഹിയിലേക്കു പറക്കും.

ഭൂകമ്പമേഖലയെ (സീസ്‌മിക്‌ പാരാമീറ്റര്‍) സംബന്ധിച്ച്‌ അധികൃതരുടെ വിലയിരുത്തലുകള്‍ പലതും തെറ്റായിരുന്നുവെന്നും വിദഗ്‌ധ സമിതി കണ്ടെത്തിയിട്ടുണ്ട്‌. ഡാം സുരക്ഷയെപ്പറ്റി പരിശോധിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ഭരിക്കുന്ന ആസാമിലെ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌ പ്രധാനമന്ത്രിക്കു കത്തെഴുതിയിട്ടുണ്ട്‌. ഈ വിഷയത്തിലും പ്രധാനമന്ത്രി എന്തെങ്കിലും മറുപടി നല്‍കിയതായി അറിവില്ല. വലിയ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതില്‍ തനിക്ക്‌ ഏതിര്‍പ്പില്ലെന്ന മലക്കം മറിച്ചിലും ഇതിനിടെ ഗോഗോയ്‌ നടത്തി. ഭരണത്തിലെ വികസനങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിക്കാനാണ്‌ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും ഗോഗോയ്‌ പറഞ്ഞിട്ടുണ്ട്‌.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പ്രതിഷേധങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ്‌ ആസാമിലും സമരം ശക്‌തിപ്പെടുന്നത്‌. സമരം ശക്‌തിപ്പെടുമ്പോഴും അരുണാചലിന്‌ കുലുക്കമില്ലെന്നതും ആസാംകാര്‍ക്ക്‌ തലവേദനയാകുന്നു. കോണ്‍ക്രീറ്റു കൊണ്ടു നിര്‍മിച്ച ഭൂചലനത്തില്‍ പുത്തന്‍ ഡാം തകരുമെന്ന്‌ ആശങ്കപ്പെട്ടിരിക്കുന്ന ആസാംകാര്‍ക്ക്‌ ഒരു നൂറ്റാണ്ടും ഒരു പതിറ്റാണ്ടും പഴക്കമുള്ള മുല്ലപ്പെരിയാര്‍ തകരുമെന്നു പറയുന്ന കേരളത്തിന്റെ ആശങ്ക മനസിലാകും. കോടിക്കണക്കിനു രൂപ ചെലവിട്ട്‌ കമ്മിഷന്റെ വക്കിലെത്തി നില്‍ക്കുന്ന ഡാം പൊളിച്ചു കളയണമെന്നു പറയുമ്പോള്‍ കത്തുന്ന മനസുമായാണ്‌ കേന്ദ്രവും നില്‍ക്കുന്നത്‌. അരുണാചലിന്‌ ഊര്‍ജം, ആസാമിന്‌ സുരക്ഷ എന്ന മുദ്രാവാക്യമാണ്‌ ആസാമില്‍ മുഴങ്ങുന്നത്‌. ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായി ഉയര്‍ത്തിക്കൊണ്ടുവന്ന സുബന്‍സിരിയും അങ്ങനെ വെള്ളത്തിലായിരിക്കുകയാണ്‌. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ അടക്കമുള്ള പ്രദേശങ്ങള്‍ അതീവ ഭൂകമ്പസാധ്യതാമേഖലയായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നൂറുകണക്കിന്‌ പുതിയ ടാമുകളാണ്‌ പ്രദേശത്ത്‌ കെട്ടിപ്പൊക്കുന്നത്‌. ഒരു ഡാമിനായി ഹെക്‌ടര്‍ കണക്കിന്‌ വനമാണ്‌ നശിപ്പിക്കപ്പെടുന്നത്‌. നിരവധി പാരിസ്‌ഥിതിക പ്രശ്‌നങ്ങളും ഉയര്‍ത്തുന്നതായി പ്രകൃതിസ്‌നേഹികളും ചൂണ്ടിക്കാട്ടുന്നു.

ഭൂചലനം മൂലം അണക്കെട്ടുകള്‍ തകരില്ലെന്ന്‌ തമിഴ്‌നാട്‌ പറയുമ്പോഴും 'റിസര്‍വോയര്‍ ഇന്‍ഡ്യൂസ്‌ഡ് സീസ്‌മിസിറ്റി' എന്ന ഭൂകമ്പ പഠന ശാഖയില്‍ ഇത്തരം നൂറുകണക്കിന്‌ സംഭവങ്ങളാണ്‌ സോദാഹരണം വിവരിക്കുന്നത്‌. ഇന്ത്യയില്‍ കോയ്‌ന അണക്കെട്ടും ഇതിന്റെ ഉത്തമദൃഷ്‌ടാന്തമായി നില്‍ക്കുന്നു. 2007ല്‍ ആന്ധ്ര, പശ്‌ചിമബംഗാള്‍ സര്‍ക്കാരുകള്‍ അണക്കെട്ട്‌ സുരക്ഷയെ സംബന്ധിച്ച്‌ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്‌. കേരളത്തിന്റെ അണക്കെട്ട്‌ സുരക്ഷാ അഥോറിട്ടിയെ തമിഴ്‌നാട്‌ വെല്ലുവിളിക്കുമ്പോള്‍ കേന്ദ്രം നടപ്പാക്കുമെന്നു പറയുന്ന അണക്കെട്ട്‌ സുരക്ഷാ ബില്ലില്‍ മാത്രമാകുന്നു ഏകപ്രതീക്ഷ.  അരുണാചലിലൊരു 'മുല്ലപ്പെരിയാര്‍' വിവാദം!

No comments:

Post a Comment

please make the cooments and share