Friday 17 October 2014

അന്യമാകുന്ന ബൈബിള്‍ കോളേജുകള്‍

അന്യമാകുന്ന ബൈബിള്‍ കോളേജുകള്‍
പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

ഏതൊരു സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സഭയുടെയും ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് ലഭ്യമാകുന്ന പരിശീലനത്തിനനുസരിച്ചാണ്. അതുകൊണ്ട് സഭയുടെ സമഗ്രമായ വളര്‍ച്ചയെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉത്തരവാദിത്വബോധത്തോടെ ചിന്തിക്കുന്ന ഏതൊരാള്‍ക്കും വേദവിദ്യഭ്യാസത്തെ അവഗണിക്കാനാവില്ല. ഇന്ന് ഭൂമിയിലുള്ള ഏതൊരു ബൈബിള്‍ കോളേജും ചെയ്യുന്നത് ഒരോ വിദ്യാര്‍ത്ഥിയേയും ബൈബിളില്‍ അധിഷ്ടിതമായ പാഠപദ്ധകളിളെ പഠിപ്പിച്ച് അവരെ സഭാശുശ്രൂഷയ്ക്കും, സുവിശേഷ വേലയ്ക്കും ആവശ്യമായ വേദാഭ്യസനം നല്‍കി പ്രാഥമിക ശുശ്രൂഷയ്ക്ക് പര്യപാത്മാക്കുക എന്നതാണ്.
 പെന്തക്കോസ്ത് ഉണര്‍വ്വിനെ തുടര്‍ന്ന് ലോകരാജ്യങ്ങളിലെങ്ങും പ്രകടമായ മാറ്റങ്ങള്‍ വെളിവായി വന്നു. ഉണര്‍വ്വിന്റെ അഗ്നിജ്വാല ആളിപ്പടര്‍ത്തുവാന്‍ സഹായകമായ നിലയില്‍ ഏവരും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അറിഞ്ഞ സത്യം പരമാവധി ആളുകളുടെ അടുക്കല്‍ എത്തിക്കുവാന്‍ ഉള്ള ശ്രമത്തിന്റെ ഫലമായി ആളുകള്‍ സുവിശേഷ വേല ചെയ്തു തുടങ്ങി. അപ്പോള്‍ പരിചിതരായ ആളുകളുടെ അഭാവം ബോധ്യപ്പെട്ട ക്രൈസ്തവ നേതാക്കന്മാര്‍ സുവിശേഷകര്‍ക്ക് പരിശീലനം നല്‍കി കൊടുക്കേണ്ടതിനെപ്പറ്റി ബോധവന്മാരായി തീര്‍ന്നു. അങ്ങനെയാണ് ലോകരാജ്യങ്ങളില്‍ ബൈബിള്‍ കോളേജുകളുടെ ആരംഭം.1882-ല്‍ നൂറ്റാണ്ടില്‍ എ. ബി. സിംപ്‌സണാല്‍ ആരംഭിക്കപ്പെട്ട ന്യാക്ക് കോളേജാണ് ബൈബിള്‍ കോളേജുകളില്‍ ആദ്യത്തേത്. 1873-ല്‍ ഡി. എല്‍ മൂഡി ഇംഗ്ലണ്ടില്‍ സുവിശേഷയോഗം നടത്തുമ്പോള്‍ ഡോക്ടര്‍ എച്ച്. ഗ്രാറ്റണ്‍ ഗിന്നസിനെ കണ്ടുമുട്ടി. അതിനെതുടര്‍ന്ന് ഡി. എല്‍ മൂഡി 1887-ല്‍ മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.  പെന്തക്കോസ്തിന്റെ ഏറ്റവും വലിയ ഉണര്‍വ്വിന് കാരണമായത് അമേരിക്കയിലെ അസൂസാ സ്ട്രീറ്റില്‍ ചാള്‍സ് പര്‍ഹാം എന്ന വ്യക്തി നടത്തിയ ബഥേല്‍ ബൈബിള്‍ കോളേജാണ്. ആ ബൈബിള്‍ സ്‌കൂളില്‍ വേദാഭ്യസനം നടത്തിയിരുന്ന വേദവിദ്യാര്‍ത്ഥികള്‍ ചാള്‍സ് നല്‍കിയ അസൈമെന്റായിരുന്നു അപ്പോസ്‌തോല പ്രവൃത്തികളുടെ പുസ്ത പഠനം. അങ്ങനെ അഭ്യസിക്കുവാന്‍ തുടങ്ങിയവര്‍ പരിശുദ്ധാത്മാവിനെക്കുറിച്ചും, അന്യഭാഷയെക്കുറിച്ചും, കൃപാവരങ്ങളെക്കുറിച്ചും മനസ്സിലാക്കി അവര്‍ക്ക് അത് ലഭ്യമാകുവാന്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അതിനെ തുടര്‍ന്ന് 1901 ജനുവരി 1-ാം തീയതി ആഗ്നസ് ഓസ്മാന്‍ എന്ന പെണ്‍കുട്ടി പരിശുദ്ധാത്മാവില്‍ നിറഞ്ഞ് ചൈനീസ് ഭാഷയില്‍ ദൈവത്തെ ആരാധിച്ചു. പെന്തക്കോസ്തില്‍ ദിനത്തില്‍ മര്‍ക്കോസിന്റെ മാളിക മുറിയില്‍ പകര്‍ന്ന് പരിശുദ്ധാത്മാവ് പിന്മഴയുടെ കാലത്ത് ലോകമെങ്ങും ആഞ്ഞടിക്കുവാന്‍ തുടങ്ങി.
ഉണര്‍വ്വിന്റെ ജ്വാലകള്‍ പടര്‍ന്ന കേരളത്തിലും സുവിശേഷഘോഷണത്തിനായി ബൈബിള്‍ കോളേജുകള്‍ ആരംഭിച്ചു. എന്താണ് ബൈബിള്‍ കോളേജിന്റെ ആവശ്യകത സുവിശേഷ വേലയില്‍ വ്യപൃതരാവുന്ന ഒരുവന്റെ ബുദ്ധിപരവും, ധാര്‍മ്മികവും ഭൗതികവും ആത്മീയവുമായ മേഖലകളിലെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് അവരെ ഉത്തരവാദിത്വബോധമുള്ള വരും, ക്രിസ്തീയ സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാന്‍ പ്രാപ്തിയുള്ളവരും സമൂഹവുമായി ഫലപ്രദവും ക്രിയാത്മകവുമായി സംവദിക്കാന്‍ കഴിവുള്ളവരുമായി വളര്‍ത്തുക എന്നതാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതില്‍ കേരളത്തിലെ െ്രെകസ്തവസമൂഹം എന്നും പ്രതിജ്ഞാബദ്ധമായിരുന്നു. കേരളത്തിന്റെ നവോത്ഥാനത്തിന് നാഴികക്കല്ലുകളായി വര്‍ത്തിച്ചത് െ്രെകസ്തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളും, വേദപാഠശാലകളുമാണ്. 1803ല്‍ തിരുവിതാംകൂറില്‍ ആദ്യത്തെ ക്രിസ്ത്യന്‍ മിഷണറി സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസമേഖലയില്‍ അന്നുവരെ നിലനിന്നിരുന്ന സമ്പ്രദായങ്ങളെ തകിടം മറിക്കുന്ന യഥാര്‍ത്ഥ സാമൂഹിക വിപ്ലവമാണ് ക്രിസ്ത്യന്‍ വിദ്യാലയങ്ങളുടെ ആഗമനത്തോടെ കേരളത്തില്‍ സംഭവിച്ചത്. സവര്‍ണ്ണര്‍ക്കു മാത്രമേ വിദ്യ അഭ്യസിക്കുവാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. ചാതുര്‍വര്‍ണ്ണ്യം നിലനിന്ന കേരളത്തില്‍ ജാതിപരമായ ഉച്ചനീചത്വങ്ങളും അയിത്താചാരവുംമൂലം സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. െ്രെകസ്തവമിഷനറിമാര്‍ ആരംഭിച്ച സ്‌കൂളുകളില്‍ ജാതിവ്യവസ്ഥ അംഗീകരിച്ചിരുന്നില്ല. സവര്‍ണ്ണന്റെയും അവര്‍ണ്ണന്റെയും കുട്ടികളെ ഒരേ ബെഞ്ചിലിരുത്തി മനുഷ്യസാഹോദര്യത്തിന്റെ ബാലപാഠങ്ങള്‍ ഈ നാട്ടില്‍ ആദ്യമായി പഠിപ്പിച്ച ക്രിസ്ത്യന്‍ പള്ളിക്കൂടങ്ങളാണ് കേരളത്തില്‍നിന്ന് ജാതിവ്യവസ്ഥിതിയെ തകര്‍ത്തെറിഞ്ഞ പ്രധാനശക്തി. മിഷനറിമാര്‍ തുടങ്ങിയ സ്‌കൂളുകളില്‍ ഇംഗ്ലീഷും കണക്കും തുന്നല്‍വിദ്യയും ആരോഗ്യപരിപാലനവും പാഠവിഷയങ്ങളായി.
1980 ശേഷമുള്ള കേരളാ പെന്തക്കോസ്ത് ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലെങ്ങും അനേകം ബൈബിള്‍ കോളേജുകള്‍ ഉദയം ചെയ്തു. എല്ലാ ബൈബിള്‍ കോളേജുകളിലും ആവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ വേദഭ്യാസനത്തിനായി ഉണ്ടായിരുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തിലെ ബൈബിള്‍ കോളേജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പഠിക്കാന്‍ മതിയായ വിദ്യാര്‍ത്ഥികളില്ല എന്നതാണ് വര്‍ത്തമാനകാല പെന്തെക്കോസ്ത് സഭ നേരിടുന്ന പ്രശ്‌നം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും കുട്ടികള്‍ ചേക്കേറുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കുറയുന്നത് പെന്തെക്കോസ്ത് സഭയ്ക്ക് ഭാവിയില്‍ രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ചില വര്‍ഷങ്ങള്‍ കൂടെ ഈ നില തുടര്‍ന്നാല്‍ കേരളത്തിലെ പെന്തെക്കോസ്ത് സഭകളില്‍ ദൈവശാസ്ത്ര വിദ്യാഭ്യാസമില്ലാത്തവരും ശിഷ്യത്വ പരിശീലനം ലഭിക്കാത്തവരുമായ വിശ്വാസികള്‍ ശുശ്രൂഷകരുടെ റോളില്‍ പ്രവര്‍ത്തിക്കേണ്ടി വരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നു. ജോലി എല്ലാവര്‍ക്കും എല്ലാവര്‍ക്കും ജോലി എന്നു തുടങ്ങിയുള്ള പരസ്യങ്ങളും അതിനനുസൃതമായ ഉന്നത വരുമാനമുള്ള ജോലി സാധ്യതകളുമാണ് യുവജനങ്ങളെ ദൈവിക ശുശ്രൂഷകളില്‍ നിന്ന് അകറ്റുന്നത് എന്നാണ് പൊതുവെയുള്ള സംസാരം. നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രവാക്യത്തിന്റെ ഫലമായി ദേശിയ ജനസംഖ്യാ നീയന്ത്രണത്തിന്റെ അടിസ്ഥാന തത്വവും നമ്മുടെ പല കുടുംബങ്ങളിലും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നില്ല. മാത്രവുമല്ല കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നിലവിലെ കുടുംബാസൂത്രണ പദ്ധതി മൂലം ഒരു വീട്ടില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമാണുള്ളത്. അവരെ ഉന്നത വിദ്യാഭ്യാസത്തിനയക്കുന്ന കാര്യങ്ങളെപ്പറ്റിയാണ് മാതാപിതാക്കള്‍ ചിന്തിക്കുന്നത്. ഉന്നത വിദ്യഭ്യാസം മക്കള്‍ക്ക് ലഭ്യമാക്കുന്നവര്‍. നല്ല ഒരു ഉദ്യോഗം തങ്ങളുടെ മക്കള്‍ക്ക് ലഭിക്കണമെന്നാണ് എല്ലാ രക്ഷകര്‍ത്താക്കളും ആഗ്രഹിക്കുക.
അതുകൊണ്ട് തന്നെ ഉള്ള മക്കളെ സുവിശേഷ വേലയ്ക്ക് അയക്കുന്നതിനോ മക്കള്‍ക്ക് സുവിശേഷ വേല ചെയ്യുന്നതിനോ താല്പര്യമില്ലാതായി.  വളരെ അപകടകരമായ അവസ്ഥയിലേക്കാണ് നാം പോകുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കര്‍ത്താവിന്റെ വരവ് ഇനിയും ഒരു 20 വര്‍ഷം കൂടി താമസിച്ചാല്‍ ഇന്നുള്ള പല സഭകള്‍ക്കും പാസ്റ്റര്‍ ഇല്ലാതെയാകും.  ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം നാം അനുഭവിക്കണം. ക്രിസ്തുവിലുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നമുക്ക് സ്വായത്തമാക്കാന്‍ കര്‍ത്താവിനു നമ്മെ പൂര്‍ണ്ണമായി ഏല്‍പ്പിച്ചു കൊടുക്കണം, കര്‍ത്താവിന്റെ ശിഷ്യരായിത്തീരുക. ഒരു ശിഷ്യന്റെ കടമയാണ് സുവിശേഷ ഘോഷണം.  സുവിശേഷം അറിയിക്കുക എന്നുള്ള ക്രിസ്തുവിന്റെ കഷ്ടത സന്തോഷത്തോടെ സഹിക്കുന്ന  നശിച്ചു പോകുന്ന ആത്മാക്കളെക്കുറിച്ചുള്ള ആത്മഭാരം. വേലക്കാര്‍ ഇന്നു ധാരാളം ഉണ്ട്. എന്നാല്‍ കര്‍ത്താവിന്റെ നുകത്തിന്‍ കീഴില്‍, തരിശു നിലങ്ങള്‍ ഉഴുതു മറിച്ച്, കുനിഞ്ഞിരുന്നു അതിലെ കട്ട ഉടച്ചു, പരിശുദ്ധാത്മാവ് എന്ന നദിയില്‍ നിന്ന് ഒരു ചെറിയ ചാല് കീറി ഈ തരിശു നിലമൊന്നു നനയ്ക്കുവാന്‍, അതിലെ കട്ടകള്‍ ഒന്ന് കുതിരുവാന്‍, അങ്ങനെ ഒരാത്മാവെങ്കിലും ക്രിസ്തുവിന്റെ രാജ്യത്തിനു അവകാശി ആയിതീരണ എന്ന വാഞ്ചയുള്ള,  വേലക്കാരെയാണ് ദൈവത്തിനു ഇന്നാവശ്യം. അങ്ങനെ തരിശു നിലങ്ങളെ നമുക്ക് ഒരുക്കിയെടുക്കാം – സുവിശേഷമെന്ന  വിത്ത് വിതക്കാം – കര്‍ത്താവ് അത് വളരുമാറാക്കട്ടെ. നമ്മളുടെ സമയം, ശക്തി, ധനം ഇതെല്ലാം കര്‍ത്താവിന് സമര്‍പ്പിക്കുക. നമ്മുടെ അര്‍പ്പണം ഒരു ഉദ്യോഗമല്ല; ഒരു പദവിയും, സന്തോഷവും, ഒരു സ്‌തോത്രവുമാണ്. എവിടെയാണ് നമ്മള്‍ കര്‍ത്താവിന്റെ വേല ചെയ്യേണ്ടത് എന്ന് കര്‍ത്താവിനോട് ചോദിക്കുക. കൊയ്ത്ത് വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം. അതുകൊണ്ട് കൊയ്ത്തിനായി വേലക്കാരെ അയക്കേണ്ടതിന് കൊയ്ത്തിന്റെ യജമാനനോട് യാചിക്കുക. തത്രപ്പെട്ടും ശാഠ്യത്തോടുമല്ല, ദൈവത്തിന്റെ നടത്തിപ്പിനായി സമര്‍പ്പിച്ച് അവിടുത്തെ ഇഷ്ടംപോലെ വേല ചെയ്യുക.


No comments:

Post a Comment

please make the cooments and share