Saturday 11 February 2012

അക്കോസേട്ടന്റെ ഉണ്ണിക്കുട്ടന്‍



അക്കോസേട്ടനെയും ഉണ്ണിക്കുട്ടനേയും ഓര്‍ക്കുന്നില്ലേ... ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മൊട്ടത്തലയും കള്ളച്ചിരിയുമായി മോഹന്‍ലാലിനെ 'അക്കോസേട്ടാ' എന്നു വിളിച്ചു നടന്ന ഉണ്ണിക്കുട്ടന്‍. 'യോദ്ധ' എന്ന സിനിമയിലൂടെ മലയാളി മനസില്‍ ചേക്കേറിയ നേപ്പാളി പയ്യന്‍. ആകെ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മുഴുവന്‍ വാത്സല്യവും പിടിച്ചുപറ്റിയ സുന്ദരന്‍. 

ഇന്ന്‌ ഉണ്ണിക്കുട്ടന്‍ ഇരുപത്തെട്ടു വയസുള്ള യുവാവാണ്‌. എന്നിരുന്നാലും കള്ളച്ചിരിയും നോട്ടവും ഇപ്പോഴും അതുപോലെ തന്നെയുണ്ട്‌. ഇരുപത്‌ വര്‍ഷങ്ങള്‍ക്കുശേഷം സിദ്ധാര്‍ഥ്‌ ലാമയെ കണ്ടെത്തിയത്‌ കരിവള്ളൂര്‍ സ്വദേശിയായ സന്തോഷാണ്‌. നേപ്പാളിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ഇംഗ്ലീഷ്‌ അധ്യാപകനാണദ്ദേഹം. നേപ്പാളിലേ്‌ക്ക് പോയപ്പോള്‍ സിദ്ധാര്‍ഥിനെ കണ്ടുപിടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്ന്‌ സന്തോഷ്‌ പറയുന്നു.നേപ്പാള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായ സിദ്ധാര്‍ഥിനു അതുവഴി രാഷ്‌ട്രീയ രംഗത്തേയ്‌ക്ക് കടക്കാനാണ്‌ പരിപാടി. ഒരു നല്ല മന്ത്രിയാകണമെന്നാണത്രേ സിദ്ധാര്‍ത്ഥിന്റെ ആഗ്രഹം. അതു മാത്രമല്ല ഒരു സാമൂഹ്യപ്രവര്‍ത്തകന്‍കൂടിയാണ്‌ സിദ്ധാര്‍ഥ്‌. ഡി-കെയര്‍ എന്ന സിദ്ധാര്‍ത്ഥിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടന മയക്കുമരുന്നിനെതിരെ ശക്‌തമായി പോരാടുന്നു.സിദ്ധാര്‍ത്ഥ്‌ ഇപ്പോള്‍ കല്യാണമേളത്തിലാണ്‌. സുപ്രിയ ഗുരുംഗ്‌ എന്നാണ്‌ വധുവിന്റെ പേര്‌. കല്ല്യാണനിശ്‌ചയം കഴിഞ്ഞു. 

യുവരാജ്‌ ലാമ: യോദ്ധ എന്ന സിനിമയില്‍ ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോകുന്ന നീളന്‍ മുടിക്കാരനാണ്‌ സിദ്ധാര്‍ത്ഥിന്റെ അച്‌ഛന്‍ യുവരാജ്‌ ലാമ. നേപ്പാള്‍ നാഷണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയും രാഷ്‌ട്രീയ പ്രവര്‍ത്തകനും സിനിമ നിര്‍മ്മാതാവുമാണ്‌ യുവരാജ്‌ ലാമ. അടുത്തുതന്നെ യുവരാജ്‌ ലാമ എടുക്കുന്ന 'ഗന്ധര്‍ബ' എന്ന സിനിമയില്‍ സിദ്ധാര്‍ത്ഥ്‌ അഭിനയിക്കും. യോദ്ധയ്‌ക്കുശേഷം മറ്റ്‌ ചിത്രങ്ങളിലൊന്നും സിദ്ധാര്‍ത്ഥ്‌ അഭിനയിച്ചിട്ടില്ല. 

ഗോപാല്‍ ഭൂട്ടാനി: കണ്ണുകാണാത്ത മോഹന്‍ലാലിനു ആയോധനകലകള്‍ പറഞ്ഞുകൊടുക്കുന്ന ഗുരുവായി അഭിനയിച്ച വ്യക്‌തിയാണ്‌ ഗോപാല്‍ ഭൂട്ടാനി. നേപ്പാളിലെ അറിയപ്പെടുന്ന ആയോധനാചാര്യനായ ഇദ്ദേഹം അഞ്ചു മാസങ്ങള്‍ക്കുമുന്‍പ്‌ മരിച്ചു. യുവരാജും സിദ്ധാര്‍ത്ഥും സിനിമയിലേക്കെത്തിയത്‌ ഗോപാല്‍ ഭൂട്ടാനി വഴിയാണ്‌. അടുത്ത സുഹൃത്തു കൂടിയായ ഭൂട്ടാനി ഏറെ നിര്‍ബന്ധിച്ചിട്ടാണ്‌ സിനിമയില്‍ അഭിനയിക്കാന്‍ യുവരാജ്‌ തയാറായത്‌. അതുവഴി സിദ്ധാര്‍ത്ഥും സിനിമയിലെത്തി. 

ഇക്കഴിഞ്ഞ ഓണത്തിന്‌ കാഠ്‌മണ്ഡു കേരളസമാജത്തിന്റെ പ്രത്യേക അതിഥികളായെത്തിയ സിദ്ധാര്‍ത്ഥും യുവരാജും വളരെ സന്തോഷത്തിലായിരുന്നു. യോദ്ധ റിലീസ്‌ ചെയ്‌തുകഴിഞ്ഞ്‌ കേരളത്തിലേക്ക്‌ വന്നിട്ടില്ലാത്ത സിദ്ധാര്‍ത്ഥിനു മലയാളികളുടെ സ്‌നേഹം അന്നാണ്‌ മനസിലായത്‌. ഇനിയും ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ തീര്‍ച്ചയായും വരുമെന്നും സിദ്ധാര്‍ത്ഥ്‌ പറഞ്ഞു. 

 പുല്ലാട്ട്‌ 





No comments:

Post a Comment

please make the cooments and share